Monday, 12 March 2012

ഫേസ്ബുക്കില്‍ വാഹനവകുപ്പും

പരാതികള്‍ പോസ്റ്റ് ചെയ്യാം



തൃശ്ശൂര്‍: റോഡിലെ നിയമലംഘനങ്ങളും പരാതികളും ഇനി ഫേസ്ബുക്ക് വഴിയും വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. പരാതികള്‍ സ്വീകരിക്കാനായി ഫേസ്ബുക്കില്‍ വാഹനവകുപ്പ് അക്കൗണ്ട് തുടങ്ങി. സ്‌ക്രാപ്പ് വഴിയും വാഹനവകുപ്പിന്റെ ഫേസ്ബുക്ക് വാളിലും പരാതികള്‍ പോസ്റ്റ് ചെയ്യാം.

റോഡ് യാത്രയ്ക്കിടെ കണ്ണില്‍പ്പെടുന്ന അപകടങ്ങള്‍, അപകടസാധ്യതയുള്ള കാര്യങ്ങള്‍, നിയമം ലംഘിച്ചുള്ള സവാരികള്‍ എന്നിവയെക്കുറിച്ചെല്ലാം ഫേസ്ബുക്ക് വഴി വാഹനവകുപ്പിനെ അറിയിക്കാം. മൊബൈല്‍ ഫോണ്‍ കാമറ വഴിയോ മറ്റേതെങ്കിലും മാധ്യമത്തിലൂടെയോ പൊതുജനങ്ങള്‍ എടുത്ത അടിയന്തരശ്രദ്ധ പതിയേണ്ട ചിത്രങ്ങളും ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്യാം.

ഫേസ്ബുക്ക് വഴി വാഹനവകുപ്പിനു ലഭിക്കുന്ന പരാതികള്‍ക്കും, പോസ്റ്റ് ചെയ്ത ചിത്രങ്ങളെക്കുറിച്ചും അതത് മേഖലയിലെ ഉദ്യോഗസ്ഥര്‍ വഴി ഉടന്‍ നടപടി എടുക്കാനാണ് വകുപ്പിന്റെ തീരുമാനം. ബസ്സുകളുടെ മരണപ്പാച്ചില്‍, റോഡിലെ അഭ്യാസങ്ങള്‍, വണ്‍വേ തെറ്റിച്ചുള്ള യാത്രകള്‍ എന്നിവയുടെയെല്ലാം വീഡിയോ വാഹനവകുപ്പിന്റെ ഫേസ്ബുക്കിലേക്ക അപ്‌ലോഡ് ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകുന്നതോടെ ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

മുബൈയിലും ഡല്‍ഹിയിലും വിജയിച്ച സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഫിബ്രവരി അവസാനവാരം മുതല്‍ കേരളത്തില്‍ നടപ്പിലാക്കും. എറണാകുളം കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് വഴിയുള്ള പരാതികള്‍ പരിശോധിക്കുക.

പരാതികള്‍ അതത് ജില്ലകള്‍ക്ക് കൈമാറാനും നടപടി ഉറപ്പുവരുത്താനുമായി വാഹനവകുപ്പിന്റെ അഡ്മിനിസ്‌ട്രേഷന്‍ കൈകാര്യംചെയ്യുന്ന എഎംവിഐ എന്‍. വിനോദ്കുമാറിനെയാണ് വകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ജനകീയത കണക്കിലെടുത്താണ് പരാതികളും അപായസൂചനകളും ജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കാന്‍ ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്ന് വാഹനവകുപ്പ് അറിയിച്ചു. കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ ചുരുക്കപ്പേരില്‍ mvdkerala എന്ന പേരിലാണ് ഫേസ്ബുക്ക് അക്കൗണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ടകൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യും.

അപകടത്തില്‍ പെട്ടാല്‍ എസ്ബിഐയുടെ സഹായം




കൊച്ചി: ഓട്ടത്തിനിടയില്‍ അപകടത്തെത്തുടര്‍ന്ന് കാര്‍ നിന്നുപോകുകയോ ബ്രേക്ക് ഡൗണ്‍ ആവുകയോ പഞ്ചറാവുകയോ ചെയ്താല്‍ പോളിസി ഉടമകള്‍ക്ക് അടിയന്തിര സഹായമെത്തിക്കാനുള്ള സംവിധാനം എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഈ സേവനത്തിന് ദിനംപ്രതി 36 പൈസ നല്‍കിയാല്‍ മതി. ബ്രേക്ക്ഡൗണാവുകയോ മറ്റേതെങ്കിലും കാരണത്താല്‍ കാര്‍ നിന്നുപോവുകയോ ചെയ്താല്‍ വര്‍ക്ക്‌ഷോപ്പ് വരെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോവും. ടയര്‍ പഞ്ചറായാല്‍ പഞ്ചറൊട്ടിക്കാനുള്ള സംവിധാനമൊരുക്കും. ബാറ്ററി തകരാറുകള്‍ സംഭവിച്ചാല്‍ അതും പരിഹരിക്കുന്നതാണ്.

മൈ ടിവിഎസ്, ഇന്ത്യാ അസിസ്റ്റന്റ്‌സ് എന്നിവയുടെ സഹായത്തോടെ നടപ്പാക്കപ്പെടുന്ന ഈ സംവിധാനം ജമ്മു-കാശ്മീരിലും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലുമൊഴികെ അഖിലേന്ത്യാടിസ്ഥാനത്തില്‍ 24 മണിക്കൂറും ലഭ്യമാണ്. 20 സംസ്ഥാനങ്ങളിലായി 1600 കേന്ദ്രങ്ങളില്‍ എമര്‍ജന്‍സി റോഡ്‌സൈഡ് അസിസ്റ്റന്‍സ് ലഭിക്കും. വാഹനം അപകടത്തില്‍പെട്ടാല്‍ മാത്രമല്ല സഹായം ലഭിക്കുക. 8 വര്‍ഷം വരെ പഴക്കമുള്ള കാറുകള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കും.

നടപ്പുവര്‍ഷം ഇന്‍ഷ്വുറന്‍സ് ബിസിനസ് വിപുലമാക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എസ് ബി ഐ ജനറല്‍ ഇന്‍ഷ്വുറന്‍സ് മാനേജിങ് ഡയറക്റ്റര്‍ ആര്‍.ആര്‍.ബെല്ല പറഞ്ഞു. റോഡ് സൈഡ് അസിസ്റ്റന്‍സ് സ്‌കീം, മികച്ച ലോകോത്തര സാങ്കേതിക ജ്ഞാനം, ക്ലെയിമുകള്‍ ഫലപ്രദമായി നല്‍കാനുള്ള സംവിധാനം എന്നിവ ഇടപാടുകാര്‍ക്ക് തികച്ചും ആകര്‍ഷകമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സൂക്ഷ്മതയോടെ വണ്ടി ഓടിക്കുകയും വാഹനം നന്നായി സൂക്ഷിക്കുകയും ചെയ്യുന്നവരില്‍ നിന്ന് കുറഞ്ഞ പ്രീമിയമാണ് കമ്പനി ഈടാക്കുന്നത്. 35നും 60നും ഇടയില്‍ പ്രായമുള്ള ഉത്തരവാദിത്വത്തോടെ വാഹനമോടിക്കുന്നവര്‍ക്കും എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ്, പ്രീമിയത്തില്‍ ഡിസ്‌കൗണ്ട് നല്‍കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്‍ഷുറന്‍സ് ഓസ്‌ട്രേലിയാ ഗ്രൂപ്പും(ഐ എ ജി) ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ്.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മിണ്ടിയാല്‍ കുടുങ്ങും

തൃക്കാക്കര: മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ അവരുടെ സംസാരത്തില്‍ നിന്നുതന്നെ കൈയോടെ പിടിക്കാന്‍ കഴിയുന്ന പുത്തന്‍ ഉപകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ജര്‍മനിയില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള ബ്രത് അനലൈസര്‍ എന്ന ഉപകരണവുമായാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മദ്യപിച്ച് വണ്ടിയോടിക്കുന്ന ഡ്രൈവറുടെ അടുത്തെത്തി പരിശോധിക്കേണ്ടതില്ലെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഡ്രൈവര്‍ സംസാരിക്കുമ്പോള്‍ തന്നെ ആല്‍ക്കഹോളിന്റെ അളവ് മെഷീനിന്റെ സ്‌ക്രീനില്‍ തെളിഞ്ഞ് കാണും. 30 മില്ലി ഗ്രാമിന് മുകളില്‍ ആല്‍ക്കഹോള്‍ രക്തത്തിലുണ്ടെങ്കില്‍ മാത്രമേ കേസ് ചാര്‍ജ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു.



മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അടുത്ത ഘട്ടത്തില്‍ അനലൈസര്‍ മെഷീനില്‍ കുഴല്‍ ഘടിപ്പിച്ച് ഊതിപ്പിക്കും. അളവില്‍ കൂടുതല്‍ മദ്യം കഴിച്ചിട്ടുണ്ടെങ്കില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഉടനടി തന്നെ മെഷീന്‍സ്‌ക്രീനില്‍ തെളിഞ്ഞുകാണും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറുടെ വായ തുറന്ന് ഊതിക്കുകയാണ് ചെയ്യുന്നത്. ഇത് വണ്ടിയോടിക്കുന്ന മദ്യപിക്കാത്ത പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നാല്‍ ആധുനിക ഉപകരണം ഉപയോഗിച്ച് വണ്ടിയോടിക്കുന്ന ആളുടെ അടുത്തെത്തി സംസാരിക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെങ്കില്‍ മെഷീനില്‍ തെളിഞ്ഞുകാണും. ഇതിലൂടെ മദ്യപിക്കാത്തവരെ പരിശോധിച്ച് ബുദ്ധിമുട്ടിക്കാതെ പറഞ്ഞുവിടാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

30 മില്ലി ഗ്രാമിന് മുകളില്‍ ആല്‍ക്കഹോള്‍ രക്തത്തിലുണ്ടെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറഞ്ഞു. ഇയാളെ വീണ്ടും പിടികൂടിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആധുനിക മെഷീനുപയോഗിച്ച് പരിശോധന കര്‍ശനമാക്കുന്നതെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ എറണാകുളം ആര്‍ടി ഓഫീസിലാണ് ഈ ഉപകരണം നല്‍കിയിരിക്കുന്നത്. ഇതു വിജയം കണ്ടാല്‍ ജില്ലയിലെ മറ്റ് സബ് ആര്‍ടി ഓഫീസുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

ആര്‍.ടി. ഓഫീസുകള്‍ ഓണ്‍ലൈനില്‍


ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് പുതുക്കാന്‍ 1300 രൂപ. ഗതാഗതവകുപ്പിന്റെ ഫീസ് ഘടനയിലില്ലാത്ത ഈ തുക ആവശ്യപ്പെടുന്നത് തലസ്ഥാനത്തെ ഒരു ഇടനിലക്കാരനാണ്. ഓഫീസിനുള്ളിലെ ഓരോ മേശകളില്‍ നിന്നും ഫയല്‍ നീങ്ങണമെങ്കില്‍ 'നിശ്ചിത പടി' നല്‍കണമെന്നാണ് ഇയാളുടെ നിലപാട്. ഇനി യഥാര്‍ഥ ഫീസ് എത്രയെന്ന് നോക്കാം- വെറും 350 രൂപ. മൂന്നിരട്ടിയിലധികം വാങ്ങുന്നത് ഏജന്റിന് മാത്രമല്ലെന്ന് സാരം. കാര്യമായ വിഹിതം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് ജീവിക്കുന്നതെന്ന് ഇടനിലക്കാരും പറയുന്നു. ഇനി നേരിട്ടൊരാള്‍ അപേക്ഷയുമായി എത്തിയാല്‍ പത്തുതവണ ഓഫീസില്‍ കയറിയിറങ്ങാനുള്ള ക്രമക്കേട് ഫയലിന്റെ ആദ്യ പരിശോധനയില്‍ തന്നെ ചില ഉദ്യോഗസ്ഥര്‍ തിരുകിക്കയറ്റുകയും ചെയ്യും.

ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഒട്ടും ദഹിക്കാത്ത കാര്യമാണ് ഓണ്‍ലൈന്‍ സംവിധാനം. അപേക്ഷയും ഫീസും ഓണ്‍ലൈനായി ലഭിക്കുമ്പോള്‍ നഷ്ടമാകുന്നത് ഉദ്യോഗസ്ഥ - ഇടനില ലോബി വര്‍ഷങ്ങളായി കുത്തകയാക്കിയ കൂട്ടുകച്ചവടമാണ്. തിരുവനന്തപുരം, കഴക്കൂട്ടം ആര്‍.ടി.ഓഫീസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം തുടക്കത്തിലേ പൊളിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ തകൃതിയാണ്. സ്വകാര്യവാഹനങ്ങളുടെ ടാക്‌സ് ഓണ്‍ലൈനിലൂടെ അടച്ച ചില വാഹന ഡീലര്‍മാര്‍ ക്കാണ് ആദ്യം ഭീഷണിയുണ്ടായത്. ഇവരുടെ പിന്‍മാറ്റം അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് കാരണവും പിടികിട്ടി. പാര വന്നത് ആര്‍.ടി.ഓഫീസില്‍ നിന്നു തന്നെ.

ഇടനിലക്കാരെ ഒഴിവാക്കിയുള്ള ഏര്‍പ്പാട് ചില ഉദ്യോഗസ്ഥര്‍ക്കും ഇഷ്ടമായിട്ടില്ല. ഇടനിലക്കാരില്‍ നിന്നൊരു വിഹിതം കൈപ്പറ്റിയിരുന്ന ഉദ്യോഗസ്ഥരാണ് ഓണ്‍ലൈന്‍ രീതിയോട് എതിര്‍പ്പുമായി രംഗത്തുള്ളതെന്ന് പറയപ്പെടുന്നു. വെബ്‌സൈറ്റില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടും പദ്ധതി നടപ്പാക്കാന്‍ രണ്ടുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. അത്രയ്ക്ക് ശക്തമായ എതിര്‍പ്പുകളാണ് ഗതാഗതവകുപ്പിനുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് കുരുങ്ങിയ ഫയല്‍ തിരികെയെത്തിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നതായി പദ്ധതിക്ക് പിന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

ആര്‍.ടി.ഓഫീസുകളുടെ പ്രവര്‍ത്തന ശൈലിയും, മോശം പ്രതിച്ഛായയും മാറ്റിയെടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിനു കഴിമെന്ന പ്രതീക്ഷയിലാണിവര്‍. ഫീസടയ്ക്കാനുള്ള നീണ്ട ക്യൂ മിക്ക ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ക്ലാര്‍ക്കുമാരുടെ ജോലി ഭാരം കുറയ്ക്കാനും ഒരു പരിധിവരെ ഓണ്‍ ലൈന്‍ രീതിക്ക് കഴിയും. വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് അപേക്ഷകര്‍ നേരിട്ടായതിനാല്‍ അസല്‍രേഖകളുമായി ഒത്തുനോക്കേണ്ട ചുമതല മാത്രമേ ഉദ്യോഗസ്ഥര്‍ക്കുള്ളൂ.

അറിയേണ്ടവ


വെബ്‌സൈറ്റ്: http://keralamvd.gov.in/
എസ്.ബി.ടി- എസ്.ബി.ടി അക്കൗണ്ടും
നെറ്റ് ബാങ്കിങ്ങും വേണം

സേവനങ്ങള്‍


ലേണേഴ്‌സ് ലൈസന്‍സ്, ലൈസന്‍സ് വിശദാംശങ്ങള്‍, ലൈസന്‍സിലെ അഡ്രസ് മാറ്റം, ബാഡ്ജ്, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ആര്‍.സി പര്‍ട്ടിക്കുലേഴ്‌സ്, ഡ്യൂപ്ലിക്കേറ്റ് ആര്‍.സി, വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റം, റജിസ്‌ട്രേഷന്‍ പുതുക്കല്‍, ഫൈനാന്‍സ് വിവരങ്ങള്‍ ആര്‍.സിയില്‍ ഉള്‍ക്കൊള്ളിക്കല്‍ - റദ്ദാക്കല്‍, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് .

ഫോമുകള്‍


ആര്‍.ടി. ഓഫീസിലേക്കുള്ള ഫോമുകളെല്ലാം വെബ്‌സൈറ്റില്‍ ലഭ്യമാണ്. മലയാളത്തിലുള്ള ഫോമുകളും ലഭിക്കും. ഓരോ സേവനങ്ങള്‍ക്കും ആവശ്യമായ ഫോമുകളുടെ വിശദാംശങ്ങളും ഇതില്‍ അറിയാം. സമര്‍പ്പിക്കേണ്ട അസല്‍രേഖകളുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ അറിയാം. 

ജനവരി വാഹനാപകടങ്ങളുടെ മാസം





തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളേറെയും സംഭവിക്കുന്നത് ജനവരിയില്‍. കൂടുതല്‍ ജീവനുകള്‍ നഷ്ടമായത് മെയ് മാസങ്ങളിലും. 2006 മുതലുള്ള സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ജനവരിയുംമെയും വില്ലന്‍വേഷമണിയുന്നത്. മണ്‍സൂണിന്റെ അകമ്പടിയുണ്ടെങ്കിലും ജൂലായില്‍ അപകടങ്ങള്‍ കുറവാണ്. ഗതാഗതവകുപ്പ് നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജനവരിയില്‍ പുതിയ വാഹനങ്ങള്‍ കൂടുതലായി നിരത്തിലെത്തുന്നതും അപകടഗ്രാഫ് ഉയരാന്‍ ഇടയാക്കുന്നുണ്ട്.

വാഹനാപകടങ്ങളിലെ സ്ഥിരം വില്ലന്മാരിലും മാറ്റമുണ്ടായിട്ടുണ്ട്. സ്വകാര്യബസുകളും ടിപ്പര്‍ലോറികളും കാരണക്കാരായ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞു. 2000-ല്‍ 9,568 അപകടങ്ങളാണ് സ്വകാര്യബസുകളുണ്ടാക്കിയത്. 2010-ല്‍ അത് 3,885 ആയി കുറഞ്ഞിട്ടുണ്ട്. ലോറികളുണ്ടാക്കുന്ന അപകടങ്ങളും കുറഞ്ഞു. 2000-ല്‍ 5138 അപകടങ്ങള്‍ക്ക് പിന്നില്‍ ലോറികളുണ്ടായിരുന്നു. ഇന്നത് 3325 ആയി മാറിയിട്ടുണ്ട്.

സ്വകാര്യബസുകള്‍ അപകടപാതയില്‍ നിന്നും മെല്ലെ പിന്‍മാറിയെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ അപകടഗ്രാഫ് താഴ്ന്നിട്ടില്ല. കോര്‍പ്പറേഷന്‍ ബസുകളുടെ അപകടനിരക്ക് പ്രതിവര്‍ഷം 1500നും-1700നും ഇടയ്ക്ക് കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുകയാണ്. അപകടഗ്രാഫിലെ യഥാര്‍ഥ വില്ലന്മാര്‍ ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. 15,870 ഇരുചക്രവാഹനങ്ങളും 8,471 കാറുകളും 2010-ല്‍ അപകടത്തില്‍പ്പെട്ടു. 2000-ല്‍ 5,984 മാത്രമായിരുന്നു കാറുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍.അപകടങ്ങള്‍ക്ക് വഴിമരുന്നിടുന്നവരെന്ന് പഴികേട്ടിരുന്ന ഓട്ടോറിക്ഷകളും സുരക്ഷിതപാതയിലേക്കാണ് നീങ്ങുന്നത്. ഓട്ടോറിക്ഷകളുണ്ടാക്കുന്ന അപകടങ്ങള്‍ 8,020 ല്‍ നിന്നും 5,662 ആയി കുറഞ്ഞിട്ടുണ്ട്.

ന്മകളുടെ വഴിയേ കൃഷ്ണദാസിന്റെ ഓട്ടോ...



നന്മകളുടെ വഴികളിലൂടെയാണ് ഈ ഓട്ടോയുടെ സഞ്ചാരം. മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂളിനുസമീപം വാടകവീട്ടില്‍ താമസിക്കുന്ന കൃഷ്ണദാസിന്റെ ഓട്ടോയാണത്. പേര് 'സത്യമേവ ജയതേ'.

ഒരിക്കല്‍ ഒരു യാത്രക്കാരന്‍ കൃഷ്ണദാസിന്റെ ഓട്ടോയില്‍ മറന്നുവച്ചത് 17,500 രൂപയും രേഖകളുമടങ്ങിയ ബാഗ്. ഭക്ഷണം കഴിക്കുവാന്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് കൃഷ്ണദാസ് ഓട്ടോയില്‍ ബാഗ് കണ്ടത്. ഉടനെ ബാഗ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസ് അത് ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കി. അതൊരു തുടക്കമായിരുന്നു. മറ്റൊരു ദിവസം മൂന്നുപവന്റെ സ്വര്‍ണ്ണാഭരണവും, പണവുമടങ്ങിയ ഒരു ബാഗാണ് ഓട്ടോയില്‍ നിന്നും കിട്ടിയത്. പോലീസ് വഴി അതും ഉടമസ്ഥന് തിരിച്ചുനല്‍കി.


14 തവണ ഇങ്ങനെ ഓട്ടോയില്‍ മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ പോലീസ് മുഖാന്തിരവും നേരിട്ടും തിരിച്ചു നല്‍കിയ കൃഷ്ണദാസിനെ ഒടുവില്‍ പോലീസ് തന്നെ ആദരിച്ചു.ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ ഫോര്‍ട്ടുകൊച്ചി പോലീസാണ് കൃഷ്ണദാസിനെ ആദരിച്ചത്.


കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്റെ വില പിടിപ്പുള്ള മൊബൈല്‍ ഫോണ്‍ ഓട്ടോയാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഓട്ടോ ഏതെന്ന് യാത്രക്കാരനും നിശ്ചയമില്ല. വിവരം കൃഷ്ണദാസ് അറിഞ്ഞു. യാത്രക്കാരനെ വണ്ടിയില്‍ കയറ്റി കൃഷ്ണദാസ് മട്ടാഞ്ചേരിയും ഫോര്‍ട്ടുകൊച്ചിയും ചുറ്റി. യാത്രക്കാരന്‍ പറഞ്ഞുകൊടുത്ത അടയാളങ്ങള്‍ പ്രകാരം ഒടുവില്‍ കൃഷ്ണദാസ് ആ ഓട്ടോറിക്ഷ കണ്ടെത്തി. നഷ്ടപ്പെട്ട ഫോണ്‍ തിരികെ കിട്ടി. ഇങ്ങനെ യാത്രക്കാരന്റെ സഹായിയും സുഹൃത്തുമായി മാറുകയാണ് കൃഷ്ണദാസ്. അപകടസ്ഥലത്ത് പരിക്കേറ്റ് കിടക്കുന്നവരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനും അദ്ദേഹം മുന്നിലുണ്ടാകും.


ഏതെങ്കിലും സ്റ്റാന്‍ഡില്‍ ഓട്ടത്തിനായി കാത്തുകിടക്കുന്ന ശീലം കൃഷ്ണദാസിനില്ല. സ്ഥിരം യാത്രക്കാര്‍ ഫോണില്‍ വിളിക്കുകയാണ് ചെയ്യുക. ഏതു പാതിരാത്രിയും കൃഷ്ണദാസ് എത്തും. യാത്രക്കാര്‍ പ്രായമായവരാണെങ്കില്‍ അവരെ സഹായിക്കാനും കൃഷ്ണദാസുണ്ടാകും.


കൊച്ചിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് കൃഷ്ണദാസിനെ പതിവായി വിളിക്കുന്നവരുണ്ട്. വീട്ടില്‍ കാറുണ്ടായിട്ടും അതുപേക്ഷിച്ച് യാത്രയ്ക്ക് കൃഷ്ണദാസിന്റെ ഓട്ടോ തെരഞ്ഞെടുക്കുന്നവരുമുണ്ട്.


സേവന സന്നദ്ധതയും സത്യസന്ധതയുമാണ് കൃഷ്ണദാസിന്റെ കൈമുതല്‍. രാത്രി റെയില്‍വേ സ്റ്റേഷനില്‍ വണ്ടി ഇറങ്ങുന്ന കസ്റ്റമര്‍ക്ക് വിഷമിക്കേണ്ട കാര്യമില്ല. വിളിപ്പുറത്ത് കൃഷ്ണദാസ് ഉണ്ടെന്ന ധൈര്യമാണവര്‍ക്ക്. 60 ഓളം സ്ഥിരം കസ്റ്റമേഴ്‌സ് തനിക്കുണ്ടെന്ന് കൃഷ്ണദാസ് പറയുന്നു.12 വര്‍ഷമായി ഇദ്ദേഹം ഓട്ടോ ഓടിക്കുന്നു. അതും ഒരേ വണ്ടിയില്‍. വാടകവീട്ടില്‍ താമസിക്കുന്ന കൃഷ്ണദാസിന് മൂന്ന് മക്കളുണ്ട്. നല്ല പ്രവൃത്തി ചെയ്യുന്നതിനാല്‍ ബുദ്ധിമുട്ട് വരുമ്പോള്‍ തന്നെ എല്ലാവരും സഹായിക്കുന്നതായും കൃഷ്ണദാസ് പറയുന്നു.

കല്യാണപ്പെണ്ണിന്റെ സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി


കൊല്ലം:കല്യാണത്തിന് മണിക്കൂറുകള്‍ അവശേഷിക്കേ കല്യാണപ്പെണ്ണിന്റെ സ്വര്‍ണം ഓട്ടോയില്‍ മറന്നു. ഓട്ടോയില്‍ മറന്ന 20 പവന്‍ സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. അഞ്ചുകല്ലുംമൂട് സ്റ്റാന്‍ഡിലെ 'ശിവശക്തി' ഓട്ടോയുടെ ഡ്രൈവര്‍ സുരേഷ്‌കുമാറാണ് കല്യാണ ഓട്ടം പോയത്. പുള്ളിക്കടയില്‍ നിന്ന് നവവധു റെസീനയെയും ഉമ്മ നെസീമയെയും ബന്ധുവിനെയും കയറ്റി എ.വൈ.കെ. ഓഡിറ്റോറിയത്തിലേക്ക് പോയി. ഓഡിറ്റോറിയത്തില്‍ ഇറങ്ങിയ വിവാഹസംഘം സാധനങ്ങള്‍ പലതും എടുത്തെങ്കിലും കല്യാണപ്പെണ്ണിന്റെ സ്വര്‍ണം മാത്രം മറന്നു.

ഓഡിറ്റോറിയത്തില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതറിഞ്ഞത്. ഉടന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസുകാര്‍ സ്വര്‍ണം വച്ചുമറന്ന ഓട്ടോ തിരക്കിയിറങ്ങി. ഇതിനിടെ ഓട്ടോയില്‍ സ്വര്‍ണം അടങ്ങിയ പൊതി ഇരിക്കുന്നത് ഡ്രൈവര്‍ സുരേഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒട്ടും താമസിയാതെ ഓഡിറ്റോറിയത്തിലേക്ക് കുതിച്ചു.


സ്വര്‍ണത്തിന്റെ പൊതി കൈമാറുമ്പോള്‍ ഉത്കണ്ഠയുടെ നിമിഷങ്ങളെണ്ണിനിന്ന കല്യാണപ്പെണ്ണിന്റെയും കുടുംബത്തിന്റെയും കണ്ണു നിറഞ്ഞു. ആഭരണങ്ങളിഞ്ഞ പെണ്‍കുട്ടി വിവാഹപ്പന്തലിലേക്കു പോകുമ്പോള്‍ സുരേഷ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെത്തി സുരേഷ് സംഭവങ്ങള്‍ വിവരിച്ചു. സുരേഷിനെ പോലീസുകാര്‍ അഭിനന്ദിച്ചു.

ഹെല്‍പിങ് ഹേഴ്‌സ്


ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട്ടെത്തുന്നവര്‍ക്ക് ഹഴേ്‌സ് ക്ലബ്ബ് അംഗങ്ങള്‍ എന്നുമൊരു ആശ്വാസമാണ്.
ഹര്‍ത്താലിനു വാഹനം കിട്ടാതെ വലയുന്നവരെയും കാത്ത് റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും നഗരപാതകളിലുമെല്ലാം ഇവര്‍ തങ്ങളുടെ ബൈക്കുകളുമായി കാത്തിരിപ്പുാവും; ഒരു കൈ സഹായവുമായി.
നഗരത്തില്‍ തീപ്പിടിത്തം, വാഹനാപകടം തുടങ്ങിയ ദുരന്തങ്ങളുായാലും ഹഴേ്‌സ് ക്ലബ്ബ് അംഗങ്ങള്‍ അവിടെ ഓടിയെത്തും. പാവപ്പെട്ടവരുടെ വിവാഹത്തിനുവരെ സഹായഹസ്തവുമായി എത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍, കനിവു നഷ്ടപ്പെട്ട പുതിയ കാലത്തെ വേറിട്ട കാഴ്ചയാണ്.
ആടിപ്പാടി സമയം പോക്കുന്ന അടിപൊളി യുവത്വത്തിന്റെ ലേബല്‍ ഇവര്‍ക്കു ചേരില്ല. സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ സേവനത്തിന്റെ മഹത്ത്വത്തെ മറ്റുള്ളവര്‍ക്കുപകര്‍ന്ന്, മാതൃകകാട്ടുന്നവര്‍ എന്ന ലേബലേ ഈ യുവകൂട്ടായ്മയ്ക്ക് യോജിക്കൂ. രു വര്‍ഷം മുമ്പാണ് 50-ഓളം യുവാക്കള്‍ സംഘടിച്ച് ഹഴേ്‌സ് ക്ലബ്ബ് എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍ക്കുന്നത്. ഭൂരിഭാഗം അംഗങ്ങളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അംഗങ്ങളാണ്. എന്നാല്‍, രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഒരിടംവേണമെന്ന ചിന്തയില്‍നിന്നാണ് ഇങ്ങനെ ഒരു പ്രസ്ഥാനത്തിന് ഇവര്‍ രൂപം നല്കിയത്. ആദ്യമൊക്കെ ക്ലബ്ബിലെ അംഗങ്ങള്‍ക്കു തന്നെ പരസ്​പരസഹായമായിരുന്നു ഉദ്ദേശ്യം. പതുക്കെ പതുക്കെ സജീവ സാമൂഹിക പ്രവര്‍ത്തനമായി മാറുകയായിരുന്നു. ആദ്യമാദ്യം രക്തം ദാനം ചെയ്തും അപകടങ്ങളിലും മറ്റും രക്ഷാപ്രവര്‍ത്തനം നടത്തിയും ചെറിയ രീതിയിലായിരുന്നു പ്രവര്‍ത്തനം. മിഠായിത്തെരുവില്‍ തീപ്പിടിത്തമുായ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനു ക്ലബ്ബ് അംഗങ്ങളുടെ സജീവസാന്നിധ്യമുായിരുന്നു. എന്നാല്‍ ഒരുവര്‍ഷം മുമ്പ് നടന്ന ഒരു ഹര്‍ത്താലിലാണ് ഇവര്‍ ഏറെ ശ്രദ്ധനേടുന്നത്.
നഗരത്തിലെത്തിപ്പെട്ട് വാഹനങ്ങള്‍ കിട്ടാതെ കുടുങ്ങിയവരെ സൗജന്യമായി ബൈക്കുകളില്‍ വീടുകളിലെത്തിച്ച് ഇവര്‍ അന്ന് മാതൃകകാട്ടി. സ്വന്തം കൈയില്‍നിന്ന് പണമെടുത്ത് ഇന്ധനം നിറച്ചാണ് വാഹനങ്ങളുമായി ഇവര്‍ റോഡിലിറങ്ങിയത്.
ആദ്യ ഹര്‍ത്താലില്‍ത്തന്നെ നിരവധി പേര്‍ക്ക് ആശ്വാസമാകാന്‍ കഴിഞ്ഞ ഈ യുവകൂട്ടായ്മ പിന്നീട് നടന്ന ഓരോ ഹര്‍ത്താലിലും തങ്ങളുടെ ബൈക്കുകളുമായി സേവനസന്നദ്ധരായി റോഡിലിറങ്ങി. എത്ര ദൂരത്തേക്കാണെങ്കിലും സഹായം അഭ്യര്‍ഥിച്ചെത്തുന്നവരെ ഇവര്‍ കൈയൊഴിയാറില്ല.
പലരും പ്രതിഫലം തരാന്‍ തയ്യാറായിട്ടുങ്കെിലും അതുവാങ്ങാറില്ലെന്ന് ക്ലബ്ബ് പ്രസിഡന്റ് ജയേഷ് പറഞ്ഞു.
ഇപ്പോള്‍ ക്ലബ്ബ് അംഗങ്ങളുടെ എണ്ണം നൂറായി ഉയര്‍ന്നിട്ടു്. നഗരത്തിലും പരിസരപ്രദേശങ്ങളിലുമെല്ലാം മെമ്പര്‍മാരു്.
18 മുതല്‍ 30 വയസ്സുവരെയുള്ളവരാണ് എല്ലാവരും. നിസ്വാര്‍ഥ സേവനം ചെയ്യാന്‍ സന്നദ്ധരായി വരുന്നവരെ മാത്രമേ അംഗങ്ങളാക്കാറൂള്ളൂ.
അതുപോലെ അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലും ഇവര്‍ എല്ലാ മാസവും സേവനപ്രവര്‍ത്തനങ്ങളുമായി കടന്നുചെല്ലാറു്. കൂടാതെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ സൗജന്യമായി പരിശീലനവും നല്‍കുന്നു്.
എല്ലാ ഞായറാഴ്ചകളിലും വലിയങ്ങാടിയിലെ ഓഫീസിലിരുന്ന് പ്രവര്‍ത്തനം വിലയിരത്തുകയും പതിവാണ്.
രു വര്‍ഷത്തെ പ്രവര്‍ത്തനം ക്ലബ്ബംഗങ്ങളില്‍ ഏറെ മാറ്റമുാക്കി എന്ന് പ്രസിഡന്റ് ജയേഷ് സാക്ഷ്യപ്പെടുത്തുന്നു. എന്തെങ്കിലും സംഭവമുായാല്‍ കാഴ്ചക്കാരായി നില്ക്കുന്നതിനു പകരം, ഇടപെടാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് അംഗങ്ങള്‍ ഓരോരുത്തരും മാറിക്കഴിഞ്ഞതായും ജയേഷ് കൂട്ടിച്ചേര്‍ക്കുന്നു.

ജോലി ബസ്‌കണ്ടക്ടര്‍; നട്ടത് 56,000 മരങ്ങള്‍

കോയമ്പത്തൂര്‍: നഗരത്തിലെ മരുതമല-ചേരന്മാനഗര്‍ റൂട്ടിലോടുന്ന തമിഴ്‌നാട് ഗതാഗതകോര്‍പറേഷന്റെ 92-ാം നമ്പര്‍ ബസ്സിലെ കണ്ടക്ടര്‍ എം. യോഗനാഥനെ ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും. കാക്കിവസ്ത്രവും തോള്‍ബാഗുമായി ഡ്യൂട്ടിക്കെത്തുന്ന യോഗനാഥന്റെ കൈയില്‍ എപ്പോഴും ഒന്നുരണ്ട് മരത്തൈകളുണ്ടാവും. ചില്ലുകുപ്പികളില്‍ നിറച്ച് വെള്ളവും. ബസ് റൂട്ടുകളില്‍ നട്ടുനനച്ചുവളര്‍ത്താനുള്ളതാണ് ചെടിയും വെള്ളവും.

തമിഴ്‌നാടൊട്ടുക്കുള്ള ഔദ്യോഗിക ജീവിതയാത്രയില്‍ യോഗനാഥന്‍ നട്ടുവളര്‍ത്തിയത് 56,000 മരങ്ങള്‍. വിശിഷ്ടസേവനം മാനിച്ച് എര്‍ത്ത് മാറ്റേഴ്‌സ് ഫൗണ്ടേഷന്‍ ബസ്‌കണ്ടക്ടറായ ഈ പ്രകൃതിസ്നേഹിക്ക് സമ്മാനിച്ചത് എര്‍ത്ത് എക്കോ വാരിയര്‍ 2008 പുരസ്‌കാരം. പ്രകൃതിസംരക്ഷണത്തിനുള്ള ഈ പുരസ്‌കാരം ആദ്യം നേടുന്ന ദക്ഷിണേന്ത്യന്‍ എന്ന ബഹുമതിക്കൊപ്പം തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്റെ മത്സരപരീക്ഷകളുടെ ചോദ്യാവലിയില്‍ യോഗനാഥന്റെ പേര് ഉത്തരമായി വരുന്ന ചോദ്യവും സ്ഥാനംപിടിച്ചു.

തഞ്ചാവൂരിലെ മയിലാടുംതുറൈയില്‍ ജനിച്ച് പ്ലസ്ടു വിദ്യാഭ്യാസം കോത്തഗിരിയില്‍ പൂര്‍ത്തിയാക്കി ബസ്‌കണ്ടക്ടറായി ഔദ്യോഗികജീവിതം നയിക്കുന്ന പ്രകൃതിസ്നേഹി.

കോത്തഗിരിയില്‍ പ്ലസ്ടു പഠിക്കുമ്പോഴാണ് മരങ്ങളോടുള്ള സ്നേഹം തുടങ്ങിയത്. കാടുകളില്‍നിന്ന് ശേഖരിക്കുന്ന മരത്തൈകള്‍ സ്‌കൂള്‍മുറ്റത്ത് നട്ടുകൊണ്ടായിരുന്നു തുടക്കം. പിന്നീടിതൊരു ഹരമായി. പോകുന്നിടങ്ങളിലെല്ലാം മരംനട്ടു. വെള്ളമൊഴിച്ചുപരിപാലിക്കാനാവുമെന്ന് വിശ്വാസമുള്ളിടത്തുമാത്രമാണ് മരംനട്ടത്.

തിങ്കളാഴ്ചകളിലെ ഒഴിവുദിനങ്ങള്‍ സ്‌കൂളുകളിലെത്തി പരിസ്ഥിതി ബോധവത്കരണത്തിനുപയോഗിച്ചു യോഗനാഥന്‍. അങ്ങിനെ സ്‌കൂള്‍മുറ്റങ്ങളിലും മരങ്ങള്‍ വളര്‍ന്നു. വിദ്യാര്‍ഥികള്‍ പരിപാലകരായി. തമിഴ്‌നാട്ടിലുടനീളമുള്ള 1690 സ്‌കൂളുകളില്‍ പരിസ്ഥിതി പഠനക്ലാസുകളെടുത്തിട്ടുണ്ട് യോഗനാഥന്‍. പാലക്കാട്ടെ പരിസ്ഥിതി സ്നേഹിയായ ശങ്കരന്‍ സമ്മാനിച്ച പരിസ്ഥിതി ബോധവത്കരണ സ്ലൈഡുകളുമായാണ് യോഗനാഥന്റെ ക്ലാസ്സെടുക്കല്‍. വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച 1500 പരിസ്ഥിതി ബോധവത്കരണ സ്ലൈഡുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി യോഗനാഥന് എര്‍ത്ത് എക്കോവാരിയര്‍ 2008 പുരസ്‌കാരം സമ്മാനിച്ചു. ഈ പുരസ്‌കാരം ഈ വര്‍ഷം നേടിയ 14 പേരില്‍ ശാസ്ത്രജ്ഞനോ ഐ.എഫ്.എസ്. കാരനോ അല്ലാത്ത ഏകയാള്‍ യോഗനാഥനാണെന്നതും ശ്രദ്ധേയമാണ്. കോയമ്പത്തൂര്‍ ശിവാനന്ദകോളനിയിലാണ് താമസം. ഭാര്യ വളര്‍മതി. മക്കള്‍: പ്ലസ്ടു വിദ്യാര്‍ഥിനി മോനിഷ, ആറാംക്ലാസ് വിദ്യാര്‍ഥിനി സത്യപ്രിയ.

സ്‌കൂള്‍ യാത്രയിലെ ദുരിതങ്ങള്‍ക്ക് വിട: സ്‌കൂള്‍ ബസ് പോലൊരു ലൈന്‍ബസ്‌


പാലക്കാട്: സ്‌കൂള്‍വിട്ട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ പാഞ്ഞെത്തുന്ന പെണ്‍കുട്ടികള്‍ വൈകീട്ട് 4.40നുള്ള ഒരു 'കുട്ടിബസ്സി'നെ കാത്തുനില്‍ക്കും. കഞ്ചിക്കോട് ഭാഗത്തേക്ക് പോകുന്ന ഗ്രീഷ്മം ബസ്സ് കണ്ടാല്‍ പിന്നെ ഒരോട്ടമാണ്. കണ്ണടച്ചുതുറക്കുമ്പോഴേക്കും ഗ്രീഷ്മം ലൈന്‍ബസ് ഒരു സ്‌കൂള്‍ ബസ്സ് പോലെയായിട്ടുണ്ടാകും. ഈ ബസ്സില്‍ വൈകീട്ടത്തെ ഒരു ട്രിപ്പ് വിദ്യാര്‍ഥികള്‍ക്കുമാത്രമുള്ളതാണ്.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ സ്വകാര്യ ബസ് യാത്രകളില്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. കുട്ടികളെ കയറ്റാതെ പോകുന്ന ബസ്സുകള്‍, കണ്‍സെഷന്‍ നല്‍കാത്ത ബസ് ജീവനക്കാര്‍ ഇങ്ങനെ നീളുന്നു ദുരിതങ്ങള്‍. ഇവയ്ക്ക് പരിഹാരമായാണ് ബസ്സുടമകള്‍ കുട്ടികള്‍ക്കു മാത്രമായി ഒരു ട്രിപ്പ് ഏര്‍പ്പെടുത്തിയത്. കണ്‍സെഷന്‍ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കാനാകില്ലെന്ന് ബസ്സുടമകള്‍ മുറവിളി കൂട്ടുന്നതിനിടെ പാലക്കാട്ടെ നല്ലവരായ ഉടമകളുടെ തീരുമാനം ശ്രദ്ധേയമാകുന്നു.

ബസ്സിലിരുന്ന് തമാശകള്‍ പറഞ്ഞുള്ള ഈ യാത്രയ്ക്ക് വിദ്യാര്‍ഥികള്‍ നല്‍കേണ്ടത് കണ്‍സെഷന്‍ ചാര്‍ജുമാത്രം. കണ്‍സഷന്‍ നല്‍കി വിദ്യാര്‍ഥികള്‍ക്കു മാത്രമായി സര്‍വീസ് നടത്തുന്ന ജില്ലയിലെ ഏക ബസ്സാണ് വി.എന്‍. ഗിരിപ്രസാദിന്റെ ഉടമസ്ഥതയിലുള്ള 'ഗ്രീഷ്മം'. വൈകീട്ട് 4.50ന് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നിന്ന് യാത്ര തിരിക്കുന്ന ബസ്സ് 5.20ന് കഞ്ചിക്കോട് കിണര്‍ സ്റ്റോപ്പ്‌വരെ കുട്ടികളെ എത്തിക്കും.

എല്ലാ കുട്ടികള്‍ക്കുമായാണ് ബസ് സര്‍വീസ് നടത്തുന്നതെങ്കിലും ഗ്രീഷ്മം പെണ്‍പടയുടെ കുത്തകയാണ്. ബസ്സെത്തുമ്പോഴേക്കും പെണ്‍കുട്ടികള്‍ ഓടിക്കയറി സീറ്റ് പിടിക്കുന്നതുകൊണ്ട് ആണ്‍കുട്ടികള്‍ കയറാന്‍ മടിക്കും. ആദ്യമൊക്കെ ആണ്‍കുട്ടികള്‍ കയറിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടുകൊല്ലമായി ഇതു ലേഡീസ് ഒണ്‍ലിയാണെന്ന് ബസ്ജീവനക്കാരനായ വിനുവും കണ്ടക്ടര്‍ അരവിന്ദും പറയുന്നു. സ്ഥിരം യാത്രക്കാരെത്തിയാല്‍ മാത്രമെ ബസ്സിന് ഫസ്റ്റ്ഗിയര്‍ വീഴൂവെന്ന് ഡ്രൈവര്‍ സുരേഷ്.

രാവിലെയും വൈകീട്ടും ബസ്സില്‍ക്കയറാനുള്ള കുട്ടികളുടെ കസര്‍ത്തും അതിനിടെയുള്ള ബഹളവും തിരക്കുമൊക്കെ കണ്ടപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കു മാത്രമായി ബസ്സ് ഓടിക്കാമെന്ന് ബസ്സ് ഓണേഴ്‌സ് അസോസിയേഷന്റെ കൊഴിഞ്ഞാമ്പാറ-വാളയാര്‍ യൂണിറ്റ് തീരുമാനിക്കുന്നത്. യൂണിറ്റ് സെക്രട്ടറി ബാലകൃഷ്ണനുണ്ണിയും ട്രഷറര്‍ ബാലകൃഷ്ണനുമൊക്കെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ജോയന്റ് സെക്രട്ടറി വി.എന്‍. ഗിരിപ്രസാദ് തന്റെ ബസ്സ് നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെ മൂന്നുവര്‍ഷമായി ഈ കുട്ടിബസ്സ് കഞ്ചിക്കോട് റൂട്ടില്‍ കുട്ടികള്‍ക്കു മാത്രമായി ട്രിപ്പ് തുടങ്ങി.

'ഇതു നല്ല ബസ്സാ, തോണ്ടലും ചീത്തവിളിയും കണ്ണുരുട്ടലും ഒന്നുമില്ല. കണ്‍സഷന്‍ ചാര്‍ജുമാത്രം കൊടുത്താല്‍ സുഖമായി വീട്ടിലെത്താം. എത്ര നേരത്തെ സ്റ്റാന്‍ഡില്‍ എത്തിയാലും ഞങ്ങള്‍ ഈ വണ്ടിയിലെ കയറൂ' മോയന്‍ ഗേള്‍സ് സ്‌കൂളിലെ നിമ്മിയും സൗമ്യയും പറയുന്നു. 50 ഓളം കുട്ടികള്‍ ഇതില്‍ സ്ഥിരം യാത്രക്കാരുണ്ട്. പറഞ്ഞുതീരുമ്പോഴേക്കും ഗ്രീഷ്മം പാഞ്ഞെത്തി. പെണ്‍പടകള്‍ സീറ്റുപിടിക്കാനായി ഒറ്റ ഓട്ടം. എല്ലാവരും കയറിക്കഴിഞ്ഞപ്പോള്‍ ഹൗസ്ഫുള്ളായി കുട്ടിബസ്സ് കഞ്ചിക്കോട്ടേക്ക്.